Wednesday 27 September 2017

ക്ഷീരകര്‍ഷകര്‍ക്കുമുണ്ട് പ്രശ്‌നങ്ങള്‍ (അളവുതെറ്റി പാല്‍പ്പാത്രം-2)


പാല്‍ സംഭരണത്തിലെ അപാകത, ക്ഷീരകര്‍ഷക ക്ഷേമനിധി, കന്നുകാലികളുടെ ചികിത്സ തുടങ്ങിയവയാണ് ക്ഷീരകര്‍ഷകര്‍ പ്രധാനമായും നേരിടുന്ന വെല്ലുവിളികള്‍.










ഐബിന്‍ കാണ്ടാവനം



1. പാല്‍ സംഭരണത്തിലെ അപാകത

വര്‍ഷങ്ങളായി കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന ഒരു പ്രധാന ആവശ്യമാണ് പാല്‍വില ചാര്‍ട്ട് പരിഷ്‌കരിക്കുക എന്നത്. ദീപിക ഇതിനു മുന്പ് ഇക്കാര്യത്തെക്കുറിച്ച് വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ക്ഷീര കര്‍ഷകര്‍ സൊസൈറ്റിയില്‍ പാല്‍ എത്തിക്കുന്നതു മുതല്‍ പാല്‍വില കൈയില്‍ ലഭിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും പാല്‍വില ചാര്‍ട്ടുമായി ബന്ധപ്പെടുത്തേണ്ടതാണ്. കേരളത്തിലെ ക്ഷീര കര്‍ഷകരില്‍ ഏറിയ പങ്കും ഒന്നോ രണ്ടോ പശുക്കളുള്ളവരാണ്. പാല്‍ അളക്കുന്‌പോള്‍ കറവയുടെ നല്ല കാലങ്ങളില്‍ ചാര്‍ട്ടില്‍ വിലയില്ലാതെ കാണുന്നു. പാല്‍സംഭരണത്തിന് ഒരു സംവിധാനമുള്ളപ്പോള്‍ കര്‍ഷകര്‍ നല്കുന്ന പാലിന് രേഖാമൂലം വിലയില്ലാതെ വരുന്നത് കര്‍ഷകരുടെ മൗലിക അവകാശത്തിനുനേരെയുള്ള കടന്നുകയറ്റമാണ്. അതുകൊണ്ടുതന്നെ കര്‍ഷരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാല്‍വില ചാര്‍ട്ടിന്റെ പരിഷ്‌കരണം അത്യാവശ്യമാണ്. എല്ലെങ്കില്‍ ന്യായമായ വിലയ്ക്ക് കര്‍ഷകരില്‍നിന്നു പാല്‍ എടുക്കാനുള്ള സംവിധാനം വരണം. അങ്ങനെ വന്നാല്‍ 2014ല്‍ ഡോ. ഡി. അശോക് ഒരു ലേഖനത്തില്‍ സൂചിപ്പിച്ചതുപോലെ വിലനിര്‍ണയ രീതി മാറിയാല്‍ കര്‍ഷകരുടെ വരുമാനത്തില്‍ 40 ശതമാനം വരെ വര്‍ധന ഉണ്ടാകും.

2. ക്ഷീരകര്‍ഷക ക്ഷേമനിധി

ക്ഷീരകര്‍ഷകരുടെയും മില്‍മയുടെയും വിഹിതമാണ് ക്ഷേമനിധി ഫണ്ടിലേക്ക് അടച്ചിരുന്നത്. മുന്പ് മറ്റ് പെന്‍ഷനുകള്‍ ഉള്ളവര്‍ക്കും ക്ഷേമനിധി പെന്‍ഷന്‍ ലഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഏതെങ്കിലും ഒരു പെന്‍ഷന്‍ മാത്രമേ ലഭിക്കൂ. ചരുക്കത്തില്‍ കര്‍ഷകര്‍ പണമടച്ചാലും കിട്ടാന്‍ ഭാഗ്യം വേണം എന്ന അവസ്ഥ.
ഇതു കൂടാതെ ക്ഷേമനിധി രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ ആക്കി. പല കാര്യത്തിലും വ്യക്തതയില്ലാത്തതിനാല്‍ കാര്യമായ രീതിയില്‍ ഇപ്പോള്‍ രജിസ്‌ട്രേഷനുകള്‍ നടക്കുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ത്തന്നെ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല ക്ഷേമനിധി പെന്‍ഷന്‍ അതാത് ബ്ലോക്ക് ഓഫീസില്‍ പോയി നേരിട്ട് സാക്ഷ്യപ്പെടുത്തണം എന്ന രീതി വന്നതോടെ കര്‍ഷകരുടെ ഭാരം ഇരട്ടിയായി. ഇക്കാര്യങ്ങളൊക്കെ സംഘങ്ങളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളുണ്ടായാല്‍ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും.

3. ചികിത്സ, മരുന്ന്, പ്രജനനം

പഞ്ചായത്തടിസ്ഥാനത്തില്‍ മൃഗാശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് കര്‍ഷകര്‍ക്ക് ഒരു പരിധിവരെ ആശ്വാസമാണ്. എന്നാല്‍, കൃത്രിമ പ്രജനനം കര്‍ഷകര്‍ക്ക് വന്‍ സാന്പത്തികബാധ്യതയായി മാറാറുണ്ട്. മിക്കപ്പോഴും അഞ്ചു തവണവരെ കുത്തിവച്ചെങ്കില്‍ മാത്രമാണ് ചെന പിടിക്കുന്നത്. ഈ കാലതാമസം കര്‍ഷകരെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങളുടെ ആക്കം കൂട്ടും. ചെന പടിക്കാതെ വരുന്ന സാഹചര്യത്തില്‍ ഗര്‍ഭപാത്രത്തില്‍ അണുബാധവരെ ഉണ്ടാവാറുണ്ട്. ബീജം വെള്ളത്തില്‍ കൊണ്ടുപോകുന്ന സംവിധാനമാണ് ഇപ്പോള്‍ പലരും അനുവര്‍ത്തിക്കുന്നത്. ഇത് ശാസ്ത്രീയ രീതി അല്ലാത്തതിനാല്‍ ചെന പിടിക്കുമെന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല. ബീജം ശാസ്ത്രീയമായി കൊണ്ടുപോകുന്നതിനുള്ള ക്രയോണ്‍ ക്യാന്‍ സംവിധാനം മൃഗാശുപത്രികളില്‍ ലഭ്യമാക്കുന്നത് നല്ലതാണ്. അതുപോലെ സംഘങ്ങളില്‍ ബീജം കൈകാര്യം ചെയ്യുന്നതിന് കര്‍ഷകരെയോ സംഘം ജീവനക്കാരെയോ പഠിപ്പിച്ച് അതിനുവേണ്ട സംവിധാനങ്ങള്‍ ഒരുക്കുന്നത് നല്ലതാണ്.

അടിസ്ഥാന വേതനമില്ലാതെ ജീവനക്കാര്‍

ക്ഷീരസംഘങ്ങളില്‍ 365 ദിവസം ജോലിചെയ്യുന്ന ജീവനക്കാരെ മില്‍മയുടെ ജീവനക്കാരായല്ല കണക്കാക്കുന്നത്. ഇവര്‍ക്കുള്ള ശന്പളം സംഘങ്ങള്‍ത്തന്നെ നല്കണം. നിശ്ചിത അളവില്‍ പാലളക്കുന്ന സംഘങ്ങളിലെ ജീവനക്കാര്‍ക്ക് വേതനം നല്കാന്‍ മില്‍മയോ സര്‍ക്കാരോ തയാറാകണമെന്നുള്ള ആവശ്യം ശക്തമാണ്. മില്‍മയ്ക്കു വില്‍ക്കുന്ന പാലിന്റെ നിശ്ചിത ശതമാവും പ്രാദേശികമായി വില്‍ക്കുന്നതിന്റെ ലാഭവുംകൊണ്ടു മാത്രം ജീവനക്കാര്‍ക്ക് ശന്പളം നല്കാന്‍ കഴിയില്ലെന്നാണ് ക്ഷീര സംഘങ്ങള്‍ പറയുന്നത്.

കന്നുകാലി ഇന്‍ഷ്വറന്‍സും റദ്ദാക്കി

മുന്‍കാലങ്ങളില്‍ ഗോസുരക്ഷ എന്ന പേരില്‍ പശുക്കള്‍ക്കായി ഇന്‍ഷ്വറന്‍സ് സംവിധാനമുണ്ടായിരുന്നു. കര്‍ഷകരും സര്‍ക്കാരും തുല്യ രീതിയില്‍ തുക അടച്ചുള്ള ഈ പദ്ധതി പക്ഷേ ഇപ്പോള്‍ നിര്‍ത്തലാക്കി. പിന്നീട് ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട പല പ്രഖ്യാപനങ്ങളും സര്‍ക്കാര്‍ നടത്തിയെങ്കിലും കാര്യമായ പ്രയോജനം കര്‍ഷകര്‍ക്കു ലഭിച്ചില്ല.

കേരള ഫീഡ്‌സും തഥൈവ

കുറഞ്ഞ വിലയില്‍ മികച്ച കാലിത്തീറ്റ ലഭ്യമാക്കേണ്ട കേരള ഫീഡ്‌സും ക്ഷീരകര്‍ഷകരെ അവഗണിക്കുകയാണ്. കേരള ഫീഡ്‌സ് മികവു വരുത്തി പുറത്തിറക്കിയിരിക്കുന്ന മിടുക്കി, എലൈറ്റ് കാലിത്തീറ്റകള്‍ക്കു സ്ഥിരലഭ്യതയില്ല. കൂടാതെ മറ്റു ബ്രാന്‍ഡുകളെ അപേക്ഷിച്ച് വിലക്കൂടുതലും. സ്വകാര്യ കന്പനികളുടെ കാലിത്തീറ്റയ്ക്ക് 1040 രൂപ വില വരുന്‌പോള്‍ കേരള ഫീഡ്‌സിന്റെ മിടുക്കി തീറ്റയ്ക്ക് 1070 രൂപയും എലൈറ്റിന് 1125 രൂപയുമാണ്. അടുത്തിടെ മിടുക്കിക്ക് 60 രൂപ കൂടിയതിനെത്തുടര്‍ന്ന് അതിനൊപ്പം പുറത്തിറക്കേണ്ടിയിരുന്ന നിറവ് വില്പനയ്‌ക്കെത്തിച്ചുതുടങ്ങിയിട്ടില്ല. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവെന്ന ന്യായം കേരള ഫീഡ്‌സ് നിരത്തുന്നുണ്ടെങ്കിലും സ്വകാര്യ കന്പനികള്‍ക്ക് ഇങ്ങനൊരു വാദമില്ല.

കാര്‍ഷികമേഖലയുടെ നിലനില്‍പ്പിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന വാദം ഉയരുന്‌പോഴും കര്‍ഷകര്‍ക്ക് ഒരു പരിധിവരെ സംഘടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫാര്‍മേഴ്‌സ് ക്ലബ്ബുകളും സഹായ സംഘങ്ങളും കര്‍ഷകര്‍ക്ക് താങ്ങായി നില്‍ക്കുന്നുണ്ടെങ്കിലും അവകാശങ്ങള്‍ ചോദിച്ചുതന്നെ വാങ്ങണം. അതിനായുള്ള കൂട്ടായ ശ്രമങ്ങളും ഉയരണം.

മില്‍മ: മേഖലാ യൂണിയനുകള്‍ക്കു മരണമണി? (അളവുതെറ്റി പാല്‍പ്പാത്രം-1) 

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...